Pages

നമ്മുടെ കുട്ടികള്‍ നേര്‍വഴിക്കാണോ ?... ഒരന്വേഷണം

ജി. ബാലകൃഷ്ണന്‍നായര്‍
സൈക്കോളജിസ്റ്
ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് പ്രകൃതിയാണ്. മനുഷ്യന്റെ സന്തുലിതാവസ്ഥ നിര്‍ണ്ണയിക്കപ്പെടുന്നത് അവന്‍ വളര്‍ന്നുവരുന്ന സാഹചര്യവും, അവന്റെ മനസ്സിന്റെ നന്മതിന്മകളുടെ നിയന്ത്രണരീതികളുമാണ്. ഭൂമിയില്‍ അനാവശ്യ കടന്നുകയറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രകൃതി പ്രതികരിക്കുന്നതുപോലെയാണ് മനുഷ്യമനസ്സില്‍ തിന്മ നന്മയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ സമൂഹം പ്രതികരിക്കുന്നത്. ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും നിഷ്കളങ്കരാണ്. അവനെ മനുഷ്യനായും ചെകുത്താനായും രൂപപ്പെടുത്തുന്നതിന്റെ ഏറിയപങ്കും അവനെ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്കാണ്. സമയക്കുറവോ അറിവില്ലായ്മയോ ഈ വളര്‍ത്തു ദോഷത്തിന് ഉത്തരവാദിയായി ചിത്രീകരിക്കുന്നതില്‍ അര്‍ത്ഥമില്ല. സമയമില്ലെങ്കില്‍ ഉണ്ടാക്കണം, അറിവില്ലെങ്കില്‍ നേടണം. കാര്യങ്ങള്‍ കൈവിട്ടുപോയശേഷം പരിതപിച്ചിട്ടു കാര്യമില്ല.
മാതാപിതാക്കളെ കണ്ടാണ് കുഞ്ഞുങ്ങള്‍ വളരുന്നത്. അതിനാല്‍ മാതാപിതാക്കള്‍ ഈ ഉത്തരവാദിത്വം മറക്കാതെ കുഞ്ഞുങ്ങള്‍ക്ക് ഒരു ഉത്തമ മാതൃകയായി ജീവിച്ചാല്‍ തന്നെ കുഞ്ഞുങ്ങള്‍ നേര്‍വഴിയാത്ര തുടങ്ങും. 6 വയസ്സ് വരെയാണ് വ്യക്തിത്വവികസനകാലം. 12 വയസ്സിനുള്ളില്‍ സംസ്കാരം ഉറപ്പിക്കണം. ഈ കാലഘട്ടം കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടെ പൂര്‍ണ്ണ ആശ്രയത്വത്തിലാണ് എന്നതിനാലാണ് അവരുടെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കുന്നത് മാതാപിതാക്കളാണെന്ന് ഊന്നിപ്പറയുന്നത്.

കുഞ്ഞ് എന്ത് ആഗ്രഹിക്കുന്നു

1. അംഗീകാരം : - ബാല്യം മുതല്‍ അവര്‍ പ്രധാനമായും ആഗ്രഹിക്കുന്നത് അംഗീകാരമാണ്. അവരുടെ പ്രായത്തിനൊത്ത് അവരുടെ പ്രവര്‍ത്തികള്‍ അംഗീകരിക്കുന്നതിനൊപ്പം മറ്റൊരാളെ അവരുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണം. തെറ്റുകുറ്റങ്ങളോടെ അംഗീകരിച്ച് തെറ്റ് തിരുത്തുകയും ചേര്‍ത്ത് നിര്‍ത്തി അവ ബോധ്യപ്പെടുത്തുകയും ചെയ്യുക.
2. പ്രശംസ :- ആത്മാര്‍ത്ഥതയോടെ ആസ്വദിച്ച് പ്രശംസിക്കുക. ഇത് നല്ലത് ചെയ്യാനുള്ള ഉത്തേജനമാകും. എന്നാല്‍ ഇത് അമിതവും അനവസരത്തിലുമായാല്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും.
3. കഥകള്‍ :- എന്തും പറഞ്ഞുകൊടുക്കുന്നത് കഥാരൂപേണയായാല്‍ മനസ്സിലുറയ്ക്കും. ഗുണപാഠങ്ങളോടെയുള്ള കഥകള്‍ ജീവിതാന്ത്യംവരെ നിലനില്‍ക്കും. കഥകേട്ടുറങ്ങുന്ന കുട്ടികളില്‍ ഭാവന, അമ്മയോടുള്ള അടുപ്പം, ഭാഷാ താല്പര്യം, നല്ല സ്വപ്നങ്ങള്‍, എന്നിവ പ്രദാനംചെയ്യും. അടുത്ത ദിവസം കുട്ടിയെക്കൊണ്ട് പറയിക്കുകയാണെങ്കില്‍ ഓര്‍മ്മശക്തിയും പ്രബലമാകും.
4. ആഘോഷങ്ങള്‍ :- ആഘോഷങ്ങള്‍ കുട്ടികള്‍ക്കുവേണ്ടിയാണ്. മതപരമായ ആഘോഷങ്ങള്‍ മതഭേദമില്ലാതെ നടത്തുന്നത് അവരില്‍ സമഭാവന വളര്‍ത്തും. യാത്രകള്‍, പിക്നിക്കുകള്‍, ജന്മദിനാഘോഷങ്ങള്‍, ഇവകളില്‍ കൂട്ടുകാരെകൂടി പങ്കെടുപ്പിക്കുന്നത് കുട്ടികളില്‍ ആത്മവിശ്വാസം ഉണ്ടാക്കും.
5. ചിരിയും കളിയും :- കുട്ടികള്‍ക്ക് ചിരിക്കാന്‍ അധികം കാരണം വേണ്ട. മനസ്സില്‍ സംഘര്‍ഷങ്ങളില്ലാത്തതിനാലാണിത്. അതില്‍ പങ്കുചേരുക, കാരണം ചിരി ഒരു ടോണിക്കാണ്. കുഞ്ഞുങ്ങളുടെ മുഖ്യ ജോലി കളിയാണ്. കളിയിലൂടെയാണ് അവര്‍ പഠനം തുടങ്ങുന്നത്. അവരോടൊത്ത് കളിക്കുക, അവരെ കളിക്കാന്‍ അനുവദിക്കുക.
6. കൂട്ടുകാര്‍ :- സമപ്രായക്കാരുമായി കളിക്കാനും ഇടപഴകാനും അവരെ അനുവദിക്കണം. മാതാപിതാക്കളോ സഹോദരങ്ങളോ ഇതിന് തുല്യമാകില്ല. ആത്മാര്‍ത്ഥത, സത്യസന്ധത, സ്നേഹം, ഇവയുള്ള കൂട്ടുകാരെ തെരഞ്ഞെടുക്കാന്‍ അവരെ പ്രാപ്തരാക്കണം. കൂട്ടുകാരെ മാതാപിതാക്കള്‍ അംഗീകരിക്കുന്നതിലൂടെ അവരുടെ ആത്മാഭിമാനം വളരും.
7. ലളിത കലകള്‍ :- പാട്ട്, ഡാന്‍സ്, ചിത്രരചന, തുടങ്ങിയ ലളിത കലകള്‍ ദൈവത്തിന്റെ ഇരിപ്പിടമാണ്. ഒരു കലാഹൃദയമുള്ളവന് വഴിപിഴയ്ക്കുവാനോ തീവ്രവാദി ആകുവാനോ സാദ്ധ്യമല്ല.
8. പ്രചോദനം :- നല്ലതാണ്, കൊള്ളാം എന്നിവ പ്രശംസ മാത്രമാണ്. കുട്ടികളുടെ കഴിവുകളെപ്പറ്റി വിശ്വാസമുണ്ട് എന്നവര്‍ക്ക് ബോധ്യംവരുമ്പോഴാണ് പ്രചോദനമാകുന്നത്. പ്രചോദനത്തോടൊപ്പം സ്വാതന്ത്യ്രവും വേണം.

അച്ചടക്കം

കുട്ടിക്കാലത്തുതന്നെ അച്ചടക്കവും അടുക്കും ചിട്ടയും ശീലിപ്പിക്കണം. അനുസരണക്കേടിന് ഉടനെ പ്രതികരി ക്കണം; ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാവരുതെന്നു മാത്രം. അമിതമായ പുകഴ്ത്തല്‍ പാടില്ല, അല്ലെങ്കില്‍ പ്രവൃത്തികള്‍ പ്രശംസയ്ക്കുവേണ്ടിയാവുമെന്നു മാത്രമല്ല ഉദ്ദേശിച്ച പ്രശംസകിട്ടിയില്ലെങ്കില്‍ നിരാശ ഉണ്ടാവുകയും ചെയ്യും. വീട്ടിലെ സമ്പദ്ഘടനയും വിഷമങ്ങളും കാലോചിതമായി അറിയിച്ചു വളര്‍ത്തണം എന്നാല്‍ അത് അസ്വാഭാവികമാവുകയോ എപ്പോഴും പാടും ദുരിതവും പറയുകയോ ചെയ്താല്‍; താന്‍ മറ്റെവിടെയെങ്കിലും ജനിച്ചാല്‍ മതിയായിരുന്നു എന്ന് ചിന്തിക്കാന്‍ തുടങ്ങും. വാശിപിടിക്കുമ്പോള്‍ അതവഗണിക്കാന്‍ പഠിക്കണം. ദുര്‍വ്വാശിനിറവേറ്റാന്‍ ഒരിക്കലും അനുവദി ക്കരുത്. ഇത് ബാല്യത്തിലെ സാധിക്കൂ എന്നോര്‍ക്കണം. കൌമാരമായാല്‍ വാശിയുടെ ദിശമാറിപോകും. സ്ക്കൂളിലും ഒരു ശ്രദ്ധ ആവശ്യമാണ്. മാസത്തിലൊരിക്കലെങ്കിലും പഠിപ്പിക്കുന്ന ടീച്ചറുമായി ഒരു ആശയവിനിമയം നടത്തണം. തന്നെ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് കുട്ടികള്‍ക്കും, ഉത്തരവാദിത്വത്തോടെയാണ് വളര്‍ത്തുന്നതെന്ന് ടീച്ചര്‍ക്കും ബോദ്ധ്യമാകും. വീട്ടിലുള്ളവര്‍ കുട്ടികളുടെ കാര്യത്തില്‍ ഒറ്റക്കെട്ടാവണം. ഒരുകാര്യം അമ്മ വേണ്ടാ എന്നു പറഞ്ഞാല്‍ അത് അപ്പന്‍ സാധിച്ചുകൊടുക്കരുത്. അല്ലെങ്കില്‍ ബന്ധത്തെ ദുരുപയോഗം ചെയ്യും. പ്രായത്തിനു തക്ക പരിഗണന കൊടുക്കുന്നത് ആത്മവിശ്വാസം ഉണ്ടാക്കും. സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാനും അവരവരുടെ സാമഗ്രികള്‍ അടുക്കി വൃത്തിയായി വച്ചുപയോഗിക്കുവാനും ശീലിപ്പിക്കണം.

വളര്‍ച്ച-ജീവിതത്തിന്റെ നാഴികകല്ല്

8-12 വയസ്സില്‍ സംസ്ക്കാരം ഉറപ്പിക്കണം. അവരവരുടെ മത ഗ്രന്ഥങ്ങളില്‍ അതിനുവേണ്ടതുണ്ട്, പറഞ്ഞു മനസ്സിലാക്കുവാന്‍ ത്രാണിയുള്ളവരുണ്ടാവണമെന്നു മാത്രം. എല്ലാ മതങ്ങളും അനുശാസിക്കുന്നത് സ്നേഹം, സത്യസന്ധത, സമഭാവന, അഗമ്യമായ ദൈവവിശ്വാസം എന്നിവയാണ്. ജീവിത യാത്രയില്‍ കാലിടറാതെ മുന്നേറുവാന്‍ വേണ്ടിയാണിത്. നല്ല ദൈവചിന്ത ഉറച്ചവര്‍ കരുണയുള്ളവരായിരിക്കും. നല്ല സാമൂഹ്യ ജീവിയായി രിക്കും. ഈ പ്രായത്തിലാണ്, മാതാപിതാക്കള്‍ മക്കളുടെ സുഹൃത്തുക്കളാകേണ്ടത്. വീട്ടില്‍ പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മക്കളെ ഉള്‍പ്പെടുത്തുകയും അവരുടെ അഭിപ്രായത്തെ ഗൌരവമായി എടുക്കുകയും വേണം. അങ്ങനെയായാല്‍ വീടിന്റെ ഉത്തരവാദിത്വം തനിക്കുകൂടി ഉണ്ടെന്ന ബോധം അവര്‍ക്കുണ്ടാകും. 13-19 കാലഘട്ടത്തില്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധാലുക്കളാ കണം. കുട്ടി മുതിര്‍ന്നു എന്ന് ബോധ്യപ്പെടുത്തുകയും അവരുടെ വ്യക്തിത്വത്തെ മാനിക്കുകയും വേണം. "എടാ'', "എടീ'' എന്നുള്ള വിളികള്‍ തന്നെ മാറ്റണം.  "തന്നോളം വളര്‍ന്നാല്‍ താന്‍ എന്നു വിളിക്കണം എന്നാണ് ചൊല്ല്'' സൌഹൃദം അതിന്റെ പാരമ്യത്തില്‍ എത്തേണ്ടതിപ്പോഴാണ്. എന്തും ഏതും എന്റെ മാതാപിതാക്കളോട് തുറന്ന് പറയാം എന്ന ആത്മവിശ്വാസം അവര്‍ക്കുണ്ടാകുവാനാണ് ഈ സൌഹൃദം. ഇത് കുട്ടികളുടെ സുരക്ഷിതത്വത്തിന് അനിവാര്യമാണ്. ഈ പ്രായത്തില്‍ 80% പെണ്‍കുട്ടികള്‍ ഏതെങ്കിലും തരത്തില്‍ പീഡിപ്പിക്കപ്പെടുന്നു, പീഡകരില്‍ 66% പേരും ബന്ധുക്കളോ പരിചയക്കാരോ ആണ്. 25% ആണ്‍കുട്ടികള്‍ക്കും ഇതാണ് അനുഭവം. പെണ്‍കുട്ടിക്ക് ആണ്‍കുട്ടിയേക്കാള്‍ മൂന്നിരട്ടി സാധ്യതയാണുള്ളത്. തനിക്ക് അനിഷ്ഠമായ രീതിയില്‍, മാന്യമല്ലാത്ത രീതിയില്‍, തന്നെ സ്പര്‍ശിക്കുവാന്‍ അവര്‍ എത്ര വേണ്ടപ്പെട്ടവരാണെ ങ്കിലും ആരെയും അനുവദിക്കാതിരിക്കുവാന്‍ കുട്ടിയെ വ്യക്തതയോടെ ബോധ്യപ്പെടുത്തുക എന്ന ദുര്‍ഘടമായ ദൌത്യമാണ് മാതാപിതാക്കള്‍ക്കു മുമ്പിലുള്ളത്. ഏതെങ്കിലും അരുതാത്തത് സംഭവിച്ചു പോയാല്‍ തന്നെ മാതാപിതാക്കളോടു പറയാന്‍ പ്രേരിപ്പിക്കുകയും കേട്ട ഉടനെ അവരെ കുറ്റപ്പെടുത്താതെ വേദനിച്ച മനസ്സിന് താങ്ങായിരിക്കുകയുമാണ് ചെയ്യേണ്ടത്.

കുട്ടികള്‍ക്ക് സംഭവിക്കുന്നത്

ബോധമുറയ്ക്കുമ്പോള്‍ മുതല്‍ ലൈംഗീകതയെ ചുറ്റിപ്പറ്റിയുള്ള ശബ്ദങ്ങള്‍, ചിത്രങ്ങള്‍, വാര്‍ത്തകള്‍ എന്നിവ അനുഭവിക്കേണ്ടിവരുന്ന കാലമാണിത്. അതിനാല്‍ തന്നെ അറിയാതെ അങ്ങോട്ടൊരാകര്‍ഷണം ഉണ്ടായിപ്പോ കുന്നു. ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ പ്രായപൂര്‍ത്തിയാകുന്ന (precaucious puberty) പ്രവണത കണ്ടുവരുന്നു. ഇതിനു കാരണം ഒരു ചെറിയ ശതമാനം പരമ്പര്യമാണെങ്കിലും, കൂടുതല്‍ സംഭവിക്കുന്നത് തെറ്റായ ഭക്ഷണക്രമവും, വ്യായാമക്കുറവും, അമിതമായ ലൈംഗീക അഭിവാഞ്ചയും കൊണ്ടാണ്. ഇങ്ങനെയുള്ളവര്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഭാവിയില്‍ അഭിമുഖീകരിക്കേ ണ്ടിവരും. ബുദ്ധിമന്ദീഭവിക്കുന്നതിന് പെട്ടെന്ന് വശംവദയാകാനുള്ള പ്രവണത, മറ്റുള്ളവരോടു ഇടപെടുവാനുള്ള വൈമുഖ്യം, ഒറ്റപ്പെടല്‍, ദേഷ്യം, സഹപാഠികളില്‍ നിന്നും സമ്മര്‍ദ്ദം തുടങ്ങിയ പെരുമാറ്റ വൈകല്യമുണ്ടാകാനുള്ള സാധ്യതയേറെയാണ്. ചുരുക്കത്തില്‍ 19-ാം വയസ്സില്‍ 9 വയസ്സിന്റെ മനസ്സുമായി നടക്കേണ്ടിവരുന്നു. കുട്ടികള്‍ പഠിക്കാനുള്ള മെഷീന്‍ മാത്രമാണെന്ന് മാതാപിതാക്കള്‍ കരുതുന്നു എന്നിവര്‍ ചിന്തിക്കുന്നു. ഒന്നോ രണ്ടോ കുട്ടികള്‍ ഉള്ള മാതാ പിതാക്കള്‍ ബാല്യത്തില്‍ ലാളിച്ച് വഷളാക്കുന്നതിനാല്‍ കൌമാരത്തില്‍ കുട്ടികള്‍ കല്പിക്കുന്നു. മാതാപിതാക്കള്‍ മറ്റ് പോംവഴി കാണാതെ അനുസരിക്കേണ്ട നില വരുന്നു. അമിത നിയന്ത്രണമാണെങ്കില്‍ കുട്ടികള്‍ രോഷാകുല രാകുന്നു, അക്രമവാസനയുണ്ടാകുന്നു, തരം കിട്ടിയാല്‍ കെട്ടുപൊട്ടിക്കാന്‍ വെമ്പല്‍കൊള്ളുന്നു. ഹിറ്റ്ലര്‍ പേരെന്റിംഗിനേക്കാള്‍ ഡെമോക്രാറ്റിക് പേരന്റിംഗ് ആണ് അഭികാമ്യം. അരുതാത്തത് ചെയ്തു നോക്കാനുള്ള വാസന കൌമാരത്തില്‍ സഹജമാണ്. വീട്ടില്‍ വഴക്കോ മറ്റ് സമ്മര്‍ദ്ദങ്ങളോ അനുഭവപ്പെടുന്ന ആണ്‍കുട്ടികള്‍ മദ്യപാനം, പുകവലി ശീലം ഇവ തുടങ്ങാം. പെണ്‍ കുട്ടികള്‍ വീടിനു പുറത്തുള്ള ചങ്ങാത്തങ്ങള്‍ തുടങ്ങുന്ന തില്‍ വ്യാപൃതരാവുകയും തദ്വാര ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

കുട്ടികള്‍ എങ്ങനെ ചിന്തിക്കുന്നു?

തങ്ങള്‍ മുതിര്‍ന്നവരാണെന്ന് കുട്ടികളും, അവര്‍ കുഞ്ഞുങ്ങളാണെന്ന് മാതാപിതാക്കളും ചിന്തിക്കുന്ന കാലഘട്ടമാണ് കൌമാരം. കുട്ടികളും അല്ല യൌവ്വനയുക്തരു മല്ല എന്ന ഒരുതരം രണ്ടുമല്ലാത്ത അവസ്ഥ മനുഷ്യന്റെ ജീവിത ദശകളില്‍ ഏറ്റവും സംഘര്‍ഷഭൂരിതമായ കാലഘട്ടമാണ് കൌമാരം. കൌമാരക്കാര്‍ നാലുംകൂടിയ കവലയില്‍ ദിശയറിയാതെ പതറുന്നു (Adolosents are on the cross roads) എന്നാണ് കൌമാരത്തെപ്പറ്റി പറയാറുള്ളത്. ബുദ്ധിവികാസം മൂര്‍ദ്ധന്യത്തിലാകുന്നു, ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം ഉണ്ടാകുന്നു, പഠനത്തിന്റെ ദിശ നിര്‍ണയിക്കപ്പെടുന്നു. സര്‍വ്വോപരി, ഹോര്‍മോണുകളുടെ അതിപ്രസരത്താല്‍ ശാരീരിക വ്യതിയാനങ്ങള്‍ ഉണ്ടാവുകയും, ലൈംഗിക അഭിവാഞ്ച മൊട്ടിടുകയും എന്നു തുടങ്ങി ഒരു കൂട്ടം വ്യത്യസ്ത അവസ്ഥാ ഭേദങ്ങളില്‍പ്പെട്ടുഴലുകയാണ് കൌമാരക്കാര്‍. മാതാപിതാക്കള്‍ ആണ്‍കുട്ടിയെക്കാള്‍ പെണ്‍കുട്ടിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇതു ഗുണത്തേക്കാ ളേറെ ദോഷം ചെയ്യുന്നതായാണ് കണ്ടുവരുന്നത്. കെട്ടുപൊട്ടിക്കുവാന്‍ പെണ്‍കുട്ടിയും, സ്വാതന്ത്യ്രം ദുരുപയോഗം ചെയ്യുവാന്‍ ആണ്‍കുട്ടിയും വാസന കാണിക്കുന്നു. തനിക്ക് നില്‍ക്കാനും, ഇരിക്കാനും, ചിരിക്കാനും, നോക്കാനും, ചിന്തിക്കാനും മാതാപിതാക്കള്‍ അനുവദിക്കുന്നില്ല എന്നു കരുതി "വഴക്കാളി'' (Rebellion)കളാവുകയാണ് കൌമാരക്കാര്‍. 'അരുത്'കളുടെ ഒരു ഘോഷയാത്രയാണ് വീട്ടിലെന്നതുകൊണ്ട് കൂട്ടുകാരുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നു. കുഴച്ചുവച്ച കളിമണ്ണുപോലെ ഏതുരൂപത്തിലും മാറ്റിയെടുക്കാവുന്ന അവസ്ഥയാണ് കൌമാരം. ലൈംഗീകത ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നതിനാലും ചുറ്റുമുള്ള പ്രലോഭനങ്ങളുടെ അതിപ്രസരത്താലും പെട്ടെന്ന് അവര്‍ കാല്‍ വഴുതിവീണുപോകുന്നു.-സാത്താന്‍ നീട്ടിയ വിലക്കപ്പെട്ട കനി ഭക്ഷിക്കുവാന്‍ വെമ്പിയ ആദ്യ കന്യകയെപ്പോലെ കൌമാരം രോഷത്തിന്റെ കാലവുമാണ്; ഒന്നിലും സ്ഥിരതയില്ലാത്ത അവസ്ഥയും. അതിനാലാണ് പെട്ടെന്ന് ഏതുകാര്യത്തിലും ലൈംഗികത ഒഴികെ അവര്‍ക്ക് ബോറടി ഉണ്ടാകുന്നത്. കൌമാരത്തില്‍ സ്വന്തം കൂട്ടുകാര്‍ (Peer group) ഒഴികെ ഭൂമിയില്‍ ഉള്ളവരെല്ലാം അവരെ സംശയ ദൃഷ്ടികൊണ്ടാണ് നോക്കുന്നത് എന്നിവര്‍ ധരിക്കുന്നു. ഈ അവസ്ഥാ വ്യതിയാനങ്ങള്‍ ഒന്നിനൊന്ന് കൂട്ടികുഴയ്ക്കാതെ സന്തുലിതാവസ്ഥയില്‍ കൊണ്ടു പോകുന്നവര്‍ വിജയകരമായി കൌമാരം കഴിഞ്ഞ് യൌവ്വനത്തിലെ ത്തുന്നു. മറ്റുള്ളവര്‍ ദിശ മാറിപ്പോകുന്നു.

മാതാപിതാക്കളുടെ പങ്ക്

'കതിരിന്മേല്‍ വളം വച്ചിട്ട് കാര്യമില്ല'. അനിവാര്യമായ കൌമാരം വരുന്നതിനു മുമ്പേ അത് മനസ്സിലാക്കി ബുദ്ധിപൂര്‍വ്വം പെരുമാറാനുള്ള അറിവും സമയവും സര്‍വ്വോപരി ക്ഷമയും മാതാപിതാക്കള്‍ക്ക് ഉണ്ടാകണം. എട്ടാം ക്ളാസ്സ് മുതല്‍ (14 വയസ്സ്) അവരെ അവസരോചിത മായി കാര്യങ്ങള്‍ കുറേശ്ശെ മനസ്സിലാക്കണം. ആത്മ ധൈര്യം ഉണ്ടാവാനുള്ള ആദ്യ കാല്‍വെയ്പാണിത്. അവര്‍ക്ക് സഹായകമായ ഒരു കുടുംബ-അധ്യാപക- സാമൂഹിക കൂട്ടായ്മ ഉണ്ടാക്കണം. ചിട്ടയായ ഭക്ഷണ ക്രമം ഉണ്ടാവണം. ദോഷവശങ്ങള്‍ ബോധ്യപ്പെടുത്തി ഫാസ്റ്ഫുഡ്, ബേക്കറി, കോള ഉല്‍പന്നങ്ങള്‍, ജംഗ് ഫുഡ്സ് ഇവ ഒഴിവാക്കണം. കാലാകാലങ്ങളില്‍ ചുറ്റുവട്ടത്തുണ്ടാവുന്ന ഭക്ഷണം ഉപയോഗപ്പെടുത്തണം. ആവശ്യത്തിനു വ്യായാമം കിട്ടുന്ന ഒരു ദിനചര്യ ഉണ്ടാവണം. ദിവസവും ഒരുനേരമെങ്കിലും (അത്താഴമാണനുയോജ്യം) വീട്ടിലെല്ലാ വരും ഒരുമിച്ചിരുന്നു ആസ്വദിച്ച് ഭക്ഷണം കഴിക്കുകയും സംഭാഷണങ്ങളില്‍ പൊതുവായ കാര്യങ്ങള്‍ മാത്രമാവുകയും വേണം. കുട്ടികള്‍ പഠിക്കുമ്പോള്‍ മാതാപിതാക്കളിലൊരാള്‍ അവരുടെ അടുത്തിരിക്കണം. എന്തെങ്കിലും വായിക്കാനായി ഈ സമയം ഉപയോഗപ്പെടുത്താം. സ്ക്കൂളിലോ കോളേജിലോ പോകുന്നവര്‍ക്ക് ഫോണിന്റെ ആവശ്യമില്ല. അത്യാവശ്യമുണ്ടെങ്കില്‍ ഒരു രൂപാ ഇട്ടു വിളിക്കാവുന്ന Coin Phone വ്യാപകമായിട്ടുണ്ട്. ദൂരെയാണ് വിദ്യാലയമെങ്കില്‍ അത്യാവശ്യത്തിന് വീട്ടുകാരെ വിളിക്കുവാനായി സംസാരിക്കാന്‍ മാത്രം സൌകര്യമുള്ള ലളിതമായ മൊബൈല്‍ ഫോണ്‍ നല്‍കാം. വീട്ടില്‍വച്ച് കൂട്ടുകാരെ വിളിക്കുവാന്‍ വീട്ടിലെ ഫോണ്‍ (Land Phone) ഉപയോഗിക്കാം. കംപ്യൂട്ടര്‍, ടിവി, എന്നിവ പൊതുവായി വയ്ക്കണം. വീട്ടുകാര്‍ക്ക് എപ്പോഴും ഒരു നിരീക്ഷണത്തി നാണിത്. ഈവക കാര്യങ്ങള്‍ കുട്ടികളുമായി കാര്യകാരണ സഹിതം ചര്‍ച്ച ചെയ്ത് അവരുടെ സമ്മതത്തോടെ യാവണം. 18 വയസ്സ് പൂര്‍ത്തിയാവുകയും ഒരു ഗുരുവിന്റെ കീഴില്‍ പഠനം കഴിഞ്ഞ് ലൈസന്‍സ് എടുത്തശേഷം മാത്രമേ ഒരു വണ്ടി വാങ്ങി നല്‍കാവൂ. കുട്ടികളുടെ മേല്‍ സി.ഐ.ഡി പണി ചെയ്യരുത്. അവര്‍ ഇല്ലാത്തപ്പോള്‍ മുറി പരിശോധിക്കുക, അവരുടെ കൂട്ടുകാരോട് അന്വേഷണം നടത്തുക ഇവ വളരെ ദോഷം ചെയ്യും. അവരുടെ സുഹൃത്തുക്കള്‍ ആരെന്ന് ചോദിച്ചു മനസ്സിലാക്കി അവരെ അംഗീകരിക്കുകയും ഇടയ്ക്കിടെ അവരുടെ രക്ഷകര്‍ത്താക്കളുമായി സംസാരിക്കുകയും വേണം. സ്വന്തം ശരീരത്തിന്റെ ഘടനയും ധര്‍മ്മവും, കാലാകാലങ്ങളിലുള്ള വ്യത്യാസവും, ലൈംഗീകതയും മറ്റും കാലോചിതമായി അവരെ ബോധവല്‍ക്കരിക്കുകയും സ്വന്തം ശരീരത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അവരവര്‍ക്ക് തന്നെയാണ് എന്ന് മനസ്സിലാക്കണം. ഇതിന് മാതാപിതാക്കള്‍ക്ക് ജാള്യതയാണെ ങ്കില്‍ ഒരു കൌണ്‍സിലറെ സമീപിക്കണം. പ്രാര്‍ത്ഥന ഒരു ചടങ്ങു മാത്രമാകാതെ ഏകാഗ്രതയോടെ നിര്‍വ്വഹിക്കുവാന്‍ അവരെ പ്രോത്സാഹിപ്പിക്കണം. അവരെ അടുത്ത സുഹൃത്തായി കാണുകയും, അത്യാവശ്യം വീട്ടുകാര്യങ്ങ ളില്‍ പങ്കെടുപ്പിക്കുകയും വേണം. മാതാപിതാക്കളുടെ പ്രതിനിധിയായി അവരെ ഉത്തരവാദിത്വപ്പെട്ട ചടങ്ങുകളില്‍ പങ്കെടുപ്പിക്കണം. കഠിനമായ ശാസനയെക്കാള്‍ കൂടുതല്‍ ഫലം ചെയ്യുന്നത് സ്നേഹപൂര്‍വ്വം ശരീരത്തോടു ചേര്‍ത്തുനിര്‍ത്തി കണ്ണില്‍ നോക്കി ശാന്തമായി നിര്‍ദ്ദേശിക്കുന്നതാണ്. ഏതെങ്കിലും വീഴ്ച വന്നാല്‍ സമചിത്തതയോടെ അവരുടെ കൂടെ നിന്ന് അത് പരിഹരിക്കുവാന്‍ സഹായിക്കുകയാണ് വേണ്ടത്.
കൌമാരത്തിലാണ് എതിര്‍ലിംഗത്തോട് കൂടുതല്‍ അടുപ്പം തോന്നുന്നത്. ഇത് പ്രേമമാണെന്ന് തെറ്റിദ്ധരി ക്കുന്നു. നല്ല സുഹൃത്താണ് അമ്മയെങ്കില്‍ ഇത് തുറന്ന് പറയണം. ചാടിക്കടിക്കാന്‍ ചെല്ലാതെ അമിത നിയന്ത്രണം അടിച്ചേല്‍പ്പിക്കാതെ ഗൌരവമായി അതിനെപ്പറ്റി സംസാരിച്ച് ബോധ്യപ്പെടുത്തണം. 19 വയസ്സു വരെയുള്ള ഇത്തരം തോന്നലുകള്‍ വെറും കൌതുകമാണെന്നും ഏതു നിമിഷത്തിലും ഇത് വഴിമാറാമെന്നും 23 വയസ്സില്‍ അത് പ്രണയമായി നിലനിന്നാല്‍ വിവാഹം നടത്തി ത്തരാമെന്നും പറയണം. കൌമാരം പഠനത്തിന്റെ കാലമാണ്. വിവാഹത്തിന്റേതല്ല. പഠനവും അതിലൂടെ അറിവും പ്രായത്താലുള്ള പക്വതയും ജീവസന്ധാരണ മാര്‍ഗ്ഗവും നേടി ഉത്തരവാദിത്വം സ്വയം ബോധ്യ പ്പെടുമ്പോള്‍ വിവാഹമാണ്. അപ്പോഴേ ജീവിതം ആസ്വദിക്കുവാനും സാധിക്കൂ എന്നു മനസ്സിലാക്കണം. ആണ്‍ കുട്ടികള്‍ കൂട്ടുകാരുമായി മദ്യം രുചിച്ചു എന്നറിഞ്ഞാല്‍ അതിന്റെ ദോഷം പറയുന്നതിനോടൊപ്പം ഒരു മദ്യപാനി യായാല്‍ ഉണ്ടാവുന്ന അന്തസ്സുകേട് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും സമൂഹത്തില്‍ ഇടയുണ്ടാകുവാനുള്ള അവജ്ഞ എന്നിവ ശാന്തത കൂടാതെ പറയണം. കൃത്യമായി പള്ളിയാരാധന കളില്‍ സംബന്ധിക്കുവാന്‍ പ്രേരിപ്പി ക്കണം. കൃത്യമായി ടൈംടേബിള്‍ ഉണ്ടാക്കണം. 8-ാം ക്ളാസ്സ് മുതല്‍ തന്നെ കാലത്ത് എഴുന്നേല്ക്കുമ്പോള്‍ മുതല്‍ ഉറങ്ങുന്ന സമയം വരെയുള്ള എല്ലാ കാര്യങ്ങളും സ്ക്കൂള്‍ ദിവസവും, അവധി ദിവസവും ഉള്‍പ്പെടെ ഈ ടൈംടേബിള്‍ പാലിക്കുവാന്‍ വേണ്ടിയാ വണം. ആദ്യനാളുകളില്‍ ഇത് പാലിക്കാന്‍ അവരെ സഹായിക്കണം. ഈ ദിനചര്യകളില്‍ മാനസിക ഉല്ലാ സത്തിനും ശാരീരിക ആരോഗ്യ ത്തിനുംവേണ്ടത് പ്രത്യേകം ഉള്‍പ്പെടു ത്തുവാന്‍ മറക്കരുത്. മാതാപിതാക്കളും സഹോദരങ്ങളുമായി മനസ്സുതുറന്ന് സല്ലപിക്കുവാന്‍ കുറച്ച് സമയം നിര്‍ബ ന്ധമായി ഉണ്ടാകണം. കുട്ടികള്‍ക്ക് അര്‍ഹിക്കുന്ന സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുമ്പോള്‍ തന്നെ മറ്റു കുട്ടിക ളുടെ സൌകര്യങ്ങളുമായി താരതമ്യം ചെയ്യരുത്. വസ്ത്രധാരണം അവരവ രുടെ ശരീരത്തിണങ്ങുന്നതും സന്ദര്‍ഭ ത്തിനനുസരിച്ചുള്ളതും മാന്യവുമാ കണം. പുരുഷന്‍ വസ്ത്രം ധരിക്കുന്നത് ശരീരം മറയ്ക്കുവാനും സ്ത്രീ പ്രദര്‍ശിപ്പിക്കുവാനുമാണ് എന്ന നിലയിലായിട്ടുണ്ട്. ടി.വി. സിനിമ, എന്നിവയിലെ വസ്ത്ര ധാരണം ക്യാമറയ്ക്കു മുമ്പില്‍ മാത്രമാണെന്ന് ഓര്‍ക്കണം. ചുരുക്കത്തില്‍ അവരവ രുടെ അതിര്‍ വരമ്പുകള്‍ എവിടെയു ണ്ടാകണം എന്ന് അവരവരവര്‍ക്കു തന്നെ ബോധ്യമുണ്ടാകണം എന്ന് മാതാപിതാക്കള്‍ സഹായിക്കണം.
ഒട്ടേറെ ദുര്‍ഘടങ്ങള്‍ക്കിടയി ലാണ് നാം ഇന്ന് ജീവിക്കുന്നത്. പ്രകൃതി ദുരന്തങ്ങളും നാം വരുത്തി വയ്ക്കുന്ന ദുരന്തങ്ങളും വേറെ. മാതാപിതാ ക്കളുടെ തിരുശേഷിപ്പാണ് അവരുടെ സന്തതിപരമ്പര എന്ന വസ്തുത ഓര്‍ത്ത് സംസ്ക്കാര സമ്പന്നരായി അറിവുള്ളവരായി ദൈവഭക്തിയുള്ള വരായി സത്യം, സ്നേഹം, സമഭാവന എന്നിവയുള്ള വരായി സര്‍വ്വോപരി ഒരു നല്ല സാമൂഹ്യ ജീവിയായി അവരെ വളര്‍ത്തി വലുതാക്കാന്‍ ചില ത്യാഗങ്ങള്‍ ചെയ്തേ മതിയാവൂ.

കടപ്പാട് : മലങ്കര സഭാ മാസിക