Pages

വിളക്കുമരങ്ങള്‍ കണ്ണടച്ചതോ? വഴിപിഴയ്ക്കുന്ന ബാല്യങ്ങള്‍ ഒരു അദ്ധ്യാപക വീക്ഷണം


സുനില്‍ ഡി. കുരുവിള, മാവേലിക്കര
 ഒരിക്കല്‍ ബഹുമാന്യനായൊരു വ്യക്തി ട്രെയിനില്‍ യാത്ര ചെയ്യുന്നു.  ടിക്കറ്റ്
പരിശോധകന്‍ എത്തി ടിക്കറ്റ് ആവശ്യപ്പെട്ടു.  അദ്ദേഹത്തിന് തന്റെ ടിക്കറ്റ് കണ്ടെത്താനായില്ല.  പരിശോധകന്‍ ആളെ തിരിച്ചറിഞ്ഞു.  അപ്പോഴും ആ വലിയ മനുഷ്യന്‍ തന്റെ ടിക്കറ്റ് പരതുകയാണ്.  പരിശോധകന്‍ പറഞ്ഞു: സാര്‍, അങ്ങ് ടിക്കറ്റ് എടുത്തിരിക്കും എന്ന് എനിക്കറിയാം.  അതിനായി ഇനി അന്വേഷിക്കേണ്ടതില്ല.  പ്രായം ചെന്ന ആ വലിയ മനുഷ്യന്റെ മറുപടി ഇതായിരുന്നു- 'ടിക്കറ്റ് കിട്ടിയിട്ട് വേറെ ആവശ്യം ഉണ്ട്.  എവിടെയാണ് ഇറങ്ങേണ്ടതെന്ന് ഞാന്‍ മറന്നുപോയിരിക്കുന്നു.' 
ഇതുതന്നെയല്ലേ ഇന്നു വിദ്യാഭ്യാസത്തിനും, അദ്ധ്യാപകര്‍ക്കും സംഭവിച്ചി രിക്കുന്നത്?  നമ്മുടെ ലക്ഷ്യവും, ചൈതന്യമുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ മറന്നിരിക്കുന്നു.  21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകം പിന്നിടുമ്പോള്‍ തന്നെ നടത്തിയ മാറ്റങ്ങള്‍ എല്ലാം മോശമാണെന്ന് അറിഞ്ഞിരിക്കുന്നു.  ഭാവിക്കുന്നില്ലെന്നു മാത്രം.  വിന്‍സ്റണ്‍ ചര്‍ച്ചില്‍ ഒരിക്കല്‍ പറഞ്ഞതുപോലെ "ആളുകള്‍ പലപ്പോഴും സത്യത്തില്‍ തട്ടി വീഴുന്നു.  പക്ഷെ മിക്കവരും തട്ടിക്കുടഞ്ഞെഴുന്നേറ്റ് ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ മുന്നോട്ട് കുതിക്കുന്നു''.  ബൌദ്ധിക അറിവുകളെ മാത്രം അടിസ്ഥാനപ്പെടുത്തി, തലച്ചോറിനെ മാത്രം വിദ്യാഭ്യാസം ലക്ഷ്യം വെച്ചപ്പോള്‍ നഷ്ടപ്പെട്ടത് ആത്മാവാണ്.
ഭാരതീയ ചിന്തകളില്‍ വിദ്യാഭ്യാസം ഒരു സാംസ്കാരിക പ്രവര്‍ത്തനമായിരുന്നു.  അത് മൂല്യാധിഷ്ഠിതമായിരുന്നു.  ആഗോള സ്വാധീനത്തിലും, വികലമായ രാഷ്ട്രീയ നയങ്ങളിലുംപെട്ട് വിദ്യാഭ്യാസത്തിന് അതിന്റെ നന്മയെ നഷ്ടപ്പെട്ടു.  ദൈവമായിരുന്ന ഗുരു ഇന്ന് കമ്പ്യൂട്ടര്‍ ഓപ്പറേറ്ററിന്റെ നിലയിലായി.  പുതിയ നൂറ്റാണ്ടിന്റെ വിദ്യാഭ്യാസ ലക്ഷ്യം സാമൂഹിക സൃഷ്ടിയില്‍ നിന്ന് ചുരുങ്ങി "ചന്ത''ക്ക് ആവശ്യമുള്ള ആള്‍ക്കാരെ തരപ്പെടുത്തിക്കൊടുക്കുന്ന അവസ്ഥയിലേക്ക് ചുരുങ്ങി.  എനിക്ക് എന്ത് പ്രയോജനം കിട്ടും/ ലാഭം ലഭിക്കും എന്നതിനപ്പുറം പാര്‍ശ്വവത്കരിക്കപ്പെട്ട ആധുനീക വിദ്യാഭ്യാസത്തിന് യാതൊരു ലക്ഷ്യ വുമില്ല. കമ്പ്യൂട്ടറും, ഇന്റര്‍നെറ്റും, ടെലിവിഷനും ഒക്കെ അരങ്ങു തകര്‍ക്കുന്ന ആധുനിക വിദ്യാഭ്യാസ ത്തില്‍ കട്ട് - കോപ്പി - പേസ്റ്  - ചെയ്യപ്പെടുന്ന ചവറുകള്‍ വരെ എ+ ഗ്രേഡ് വാങ്ങിക്കുന്നുവെങ്കില്‍ ചിന്താപരമായ ഒരു മരവിപ്പ് നമുക്ക് സംഭവിച്ചിട്ടില്ലേ? ഉപകരണങ്ങളാ കേണ്ട സാങ്കേതിക വിദ്യകളൊക്കെ ഇന്ന് യജമാനരായി വാഴുന്നു. ഫലമോ?  അത് ബുദ്ധിമാന്ദ്യത്തിനും, സാമൂഹിക വൈകല്യങ്ങള്‍ക്കും വഴി തെളിക്കും.  ഒരു സമൂഹ സൃഷ്ടിക്ക് ആവശ്യമായ പ്രബുദ്ധതയും, യുക്തി ബോധവും എല്ലാം നഷ്ടപ്പെടുത്തി വീണ്ടും പുതിയൊരു മാനസിക അടിമത്വത്തിന് നമ്മള്‍ സാക്ഷികളാകും.
അദ്ധ്യാപകന്‍ സിലബസ് കേന്ദ്രീകൃതമാക്കി ചുരുങ്ങിപ്പോയിരിക്കുന്നു. കായികവും, കലയും, കവിതയും, സാംസ്ക്കാരികപ്രവര്‍ത്തനവും , സമൂഹവും, പ്രകൃതിയും ഒക്കെ ഇന്ന് ആചാരങ്ങളും, അനുഷ്ഠാനങ്ങളുമാണ്. അമ്മയെ സ്നേഹിക്കാന്‍ ഒരു "മദേഴ്സ് ഡേ'' ഉള്ളതുപോലെ ! താനൊരു "തൊഴിലാളി''യാണെന്ന് അദ്ധ്യാപകന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു കാലംവരെ സമൂഹത്തിന്റെ ചൂണ്ടുപലകകള്‍ ആയി പ്രാഭവത്തോടെ നിന്നവര്‍ ഇന്ന് ചന്തയിലെ പരസ്യബോര്‍ഡുകള്‍ക്കിടയില്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലായി.
നമ്മുടെ യുവത്വത്തിന് എന്തു പറ്റീ എന്ന് ചോദി ക്കുകയും, ലേഖന പരമ്പര എഴുതുന്നവരും സ്വയം നല്‍കേണ്ട ഒരു പിടി ഉത്തരങ്ങള്‍ ഉണ്ട്.  രാജ്യശില്‍പ്പികളായ
അദ്ധ്യാപകരെ - ഗുരുക്കന്‍മാരെ - അവരല്ലാതാക്കിയ നയം  വിദ്യാഭ്യാസത്തിന്റെ സത്യസന്ധത നശിപ്പിച്ചതും ആരാണ്? രാഷ്ട്രീയ - കമ്പോള കൂട്ടുകെട്ടുകളും അവര്‍ക്ക് മൌനമായി ഒത്താശചെയ്ത് സ്വന്തം നേട്ടങ്ങള്‍ ഉറപ്പിച്ച മത-സാമൂഹിക പ്രസ്ഥാനങ്ങളും എല്ലാം പ്രതിക്കൂട്ടിലല്ലേ?
ഒരു സമൂഹത്തിന്റെ ക്വാളിറ്റി നിശ്ചയിക്കപ്പെടുന്നത് ആ സമൂഹത്തിന്റെ അദ്ധ്യാപക നിലവാരത്തിനനുസരിച്ചാണ്. നമ്മുടെ നാട്ടിലെ മികച്ച കുട്ടികളില്‍ എത്രപേര്‍ അദ്ധ്യാപ കരാകുന്നുണ്ട്? കഴിവും, പ്രബുദ്ധതയും ഇന്ന് അദ്ധ്യാപ കരാകാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു ബാദ്ധ്യതയല്ലേ?  രാഷ്ട്രീ യവും, സ്വജനപക്ഷപാതവും, പണവും ഒത്തുകളിക്കുന്ന അദ്ധ്യാപക തെരഞ്ഞെടുപ്പു രംഗങ്ങളില്‍ മികവിന് എന്ത് സ്ഥാനം?  അതിലും ഭീകരമല്ലേ ഇംഗ്ളീഷ് മീഡിയം സ്ക്കൂളു കളുടേയും അദ്ധ്യാപകരുടെയും അവസ്ഥ. വിദ്യാഭ്യാസ ത്തിന്റെ സാമൂഹിക തലം വേര്‍പെട്ടപ്പോള്‍ അദ്ധ്യാപകരും സമൂഹത്തില്‍നിന്ന് വേര്‍പെട്ടു.  അദ്ധ്യാപകന്റെ വായന കുറഞ്ഞു ശക്തിയും കുറഞ്ഞു.
ഒരിക്കല്‍ ഒരു ശനിയാഴ്ച ദിവസം അദ്ധ്യാപക പരിശീലനം നടത്താനായി ഒരു ഇംഗ്ളീഷ് മീഡിയം സ്ക്കൂള്‍ എന്നെ കാലേക്കൂട്ടി ക്ഷണിച്ചു. പരിശീലനത്തിന്റെ തലേദിവസം സ്ക്കൂള്‍ മാനേജര്‍ എന്നെ വിളിച്ച് പരിശീലനം പറഞ്ഞതുപോലെ നടത്താന്‍ കഴിയില്ല എന്ന് അറിയി ക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. ഞാന്‍ കാരണം അന്വേഷിച്ചു.  മറുപടി എന്നെ അത്ഭുത പ്പെടുത്തിയില്ല: സാര്‍, നാളെ എല്‍. ഡി. ക്ളാര്‍ക്കിന്റെ പരീക്ഷയാണ്. ഞങ്ങളുടെ അദ്ധ്യാപകര്‍ എല്ലാം ആ പരീക്ഷയില്‍ പങ്കെടുക്കേണ്ടവരാണ്. നല്ല വേതനവും, അംഗീകാരവും കൊടുത്താല്‍ ആരും ടീച്ചറിന്റെ ജോലി വിട്ട് ക്ളാര്‍ക്ക് ആകാന്‍ പോകില്ല.  അത്തരം അദ്ധ്യാപകരാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്.  കഷ്ടപ്പെട്ട് പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് എങ്ങനെ ഇഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടികളെ സൃഷ്ടിക്കാന്‍  കഴിയും!
അദ്ധ്യാപകരെ കരുതുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമൂഹത്തിന് മാത്രമേ അവരില്‍ നിന്ന് ഉയര്‍ന്നതും മേന്‍മയേറിയതുമായ പ്രവര്‍ത്തനം പ്രതീക്ഷി ക്കാനും സാധിക്കുകയുള്ളൂ.  സാമ്പത്തിക മൂലധനവും, അറിവും, സാങ്കേതിക മേന്‍മയുമൊക്കെ സമൂഹത്തില്‍ വര്‍ദ്ധിച്ചു.  വലിയ കാറും, വീടും, സൂപ്പര്‍മാര്‍ക്കറ്റും ഒക്കെ നമ്മള്‍ നേടി.  എന്നാല്‍ നമ്മുടെ സാമൂഹിക മൂലധനത്തില്‍ വലിയ കുറവ് സംഭവിച്ചിരിക്കുന്നു.  കത്തിയും, മുള്ളും കൊണ്ട് ആഹാരം കഴിക്കുന്നതോ, സായിപ്പിന്റെ ഭാഷയില്‍ സംസാരിക്കാന്‍ കഴിയുന്നതോ, ഒക്കെയാണോ പുരോഗതിയുടെ മാനദണ്ഡങ്ങള്‍.  നമുക്ക് ചുറ്റുമുള്ള ലോകത്തേയും, ജീവനേയും അതിന്റെ ആവശ്യങ്ങളേയും കൂടി നമ്മുടേതിനോടു ചേര്‍ത്ത് വെയ്ക്കാന്‍ കഴിയുന്നി ല്ലെങ്കില്‍, അടുത്ത തലമുറയ്ക്കുകൂടി നമ്മള്‍ കരുതുന്നി ല്ലെങ്കില്‍ അതിനെ സമഗ്രമായ സംസ്കാര മെന്ന്-നിലനില്‍ക്കുന്നത് എന്ന് നമുക്ക് വിളിക്കാന്‍ കഴിയില്ല.   
രണ്ട് ഐ.റ്റി. കമ്പനി എക്സിക്യൂട്ടീവുകള്‍ കാട്ടിലകപ്പെട്ടു.  പെട്ടെന്ന് ദൂരെ നിന്ന് ഒരു കടുവ വരുന്നത് അവര്‍ കണ്ടു.  ഒരുവന്‍ ഉടന്‍ തന്നെ തന്റെ ഷൂ ലേസ് മുറുക്കാന്‍ ആരംഭിച്ചു.  കൂട്ടുകാരന്‍ ചോദിച്ചു: നിനക്ക് കടുവയെക്കാള്‍ വേഗത്തില്‍ ഓടാന്‍ സാധിക്കുമോ?  ഞാനെന്തിന് കടുവയെക്കാള്‍ വേഗത്തില്‍ ഓടണം.  നിന്നേക്കാള്‍ വേഗത്തില്‍ ഓടിയാല്‍ പോരെ?  ഇതാണ് നാം നേടിയ പുരോഗതി/ മൂല്യം/ ആത്മീയത.  നമുക്ക് വേണ്ടത് സത്യസന്ധമായ, ആഴമുള്ള, സമഗ്രതയുള്ള വിദ്യാഭ്യാസമാണ്.  അല്ലാതെ അവനവനെ മാത്രം കാണുന്ന സംസ്കാരമല്ല. 
എ+ വാങ്ങിക്കാനും, 100% കൊയ്യാനും, എന്‍ട്രന്‍സ് ജയിക്കാനും, പ്ളേയ്സ്മെന്റ് നേടാനും ഒക്കെ നമ്മള്‍ കുട്ടികളെ പ്രാപ്തരാക്കി.  എന്നാല്‍ ഇതില്‍ ജീവിക്കാനറി യാവുന്ന എത്ര കുട്ടികള്‍ ഉണ്ട്?  ഒരു ദിവസം കേരളത്തില്‍ ചിലവാകുന്ന മദ്യം എത്ര ലിറ്ററാണ്?  എഴുപതോളം വിവാഹമോചനം ഒരു ദിവസം നാട്ടില്‍ നടക്കുന്നു.  മുപ്പതില്‍പരം ആത്മഹത്യകള്‍, അക്രമങ്ങളിലും, ലൈംഗീക കുറ്റകൃത്യങ്ങളിലും, കവര്‍ച്ചാ ശ്രമങ്ങളിലും എല്ലാ ദിനവും കുരുങ്ങി വീഴുന്ന ചെറുപ്പക്കാരുടെ എണ്ണം നോക്കിയാല്‍ ഇതിനെല്ലാം ഉത്തരം കിട്ടും.  ഇതിനെല്ലാം പുറമെയാണ് അഴിമതിയിലും ജോലിതട്ടിപ്പിലും മറ്റ് വെള്ളകോളര്‍ തട്ടിപ്പുകളിലും ഭാഗഭാക്കാവുന്നവര്‍.  സമൃദ്ധിയായി ജീവിക്കുവാനും, ജീവിതം ആസ്വദിക്കുവാനും കഴിയുന്നില്ലെങ്കില്‍ നമ്മുടെ നേട്ടങ്ങള്‍ കൊണ്ട് എന്തു പ്രയോജനം?  ഏതു തൊഴില്‍ രംഗത്തും ഇന്നു വിജയിക്കണമെങ്കില്‍ വൈകാരിക സാക്ഷരതയാണ് ഏറെ ആവശ്യം.  വിദ്യാഭ്യാസം ഹൃദയതലത്തില്‍ എത്തിയെങ്കില്‍ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കൂ.
അദ്ധ്യാപകരുടെ Morale ഉയര്‍ത്തി നിര്‍ത്താനും, പ്രോല്‍സാഹിപ്പിക്കാനും, കരുതാനും കഴിയുന്ന ഒരു സാംസ്കാരിക അന്തരീക്ഷം സമൂഹത്തില്‍ അനിവാര്യ മാണ്.  നമുക്കാവശ്യം ഒരു ഡീപ്പ് എഡ്യൂക്കേഷന്‍ ആണ്.  ഇവിടെ അദ്ധ്യാപകന്റെ സ്ഥാനം ഒരു ഫെസിലിറ്റേറ്ററിന്റെ മാത്രമല്ല, നേതാവിന്റേ തുകൂടിയാവണം.  ആരേയും പിടിച്ച് അദ്ധ്യാപകരാക്കാന്‍ ശ്രമിക്കുന്ന ഒരു സമൂഹത്തിന് ഇത് രുചിക്കുമോ എന്നറിയില്ല.  അദ്ധ്യാപകര്‍ ക്ളാസിലും സ്കൂളിലും എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം അദ്ധ്യാപകനു തന്നെ നല്‍കണം.  അത് രാഷ്ട്രീയക്കാര്‍ അല്ല തീരുമാനിക്കേണ്ടത്.  നല്ല പരിശീലനവും, ചിട്ടയായ വിലയിരുത്തലും അദ്ധ്യാപകര്‍ക്ക് ആവശ്യമാണ്.  എന്നാല്‍ അവയ്ക്കാവശ്യമായ ആവിഷ്കാര സ്വാതന്ത്യ്രം നല്ല അദ്ധ്യാപകരെ വാര്‍ത്തെടുക്കാന്‍ അനിവാര്യമാണ്.  എങ്കില്‍ മാത്രമേ അറിവിനോടൊപ്പം ജീവിതവും കൂടി പഠിപ്പിക്കാനുള്ള "ഇടം'' അദ്ധ്യാപകര്‍ നേടുകയുള്ളൂ - a shift from mechanical teaching to life enriched teaching.  . 
Curriculam പരിഷ്കാരങ്ങള്‍, പാഠപുസ്തക നിര്‍മ്മാണം ഇവയില്‍ സമൂഹത്തിലെ മികച്ച അദ്ധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണം.  ജനത്തിനു പോലും വേണ്ടാത്ത രാഷ്ട്രീയക്കാര്‍ പിന്‍വാതിലിലൂടെ ഇതെല്ലാം കൈയ്യാളാന്‍ അനുവദിച്ചുകൂടാ.         
അദ്ധ്യാപകരും മനുഷ്യരാണ്.  അവര്‍ക്കും തെറ്റുകള്‍ പറ്റാം.  ഒറ്റപ്പെട്ട സംഭവങ്ങളും വീഴ്ചകളും പര്‍വ്വതീകരിച്ച് മുതലെടുക്കുന്ന രീതി പ്രത്യേകിച്ച് മാധ്യമങ്ങള്‍ ഉപേക്ഷിക്കണം.  അദ്ധ്യാപകരെ ആദരിക്കാനും, പ്രോല്‍സാ ഹിപ്പിക്കാനുമായി മാധ്യമങ്ങള്‍ എന്തു ചെയ്യുന്നുണ്ട്?  ഏക്കറു കണക്കിന് ന്യൂസ്പ്രിന്റ് സിനിമാനടന്മാര്‍ക്കും, ഗുണ്ടകള്‍ക്കും വരെ ചിലവാക്കുന്ന മാധ്യമങ്ങള്‍ എത്ര പ്രാധാന്യമാണ് മികച്ച അദ്ധ്യാപകരെ പ്രകീര്‍ത്തിക്കാന്‍ ചിലവാക്കിയിട്ടുള്ളത്.  വാര്‍ത്തയാണ് മാധ്യമങ്ങള്‍ക്കാവശ്യം.  അതിലെ നന്മ പ്രശ്നമല്ല.  അദ്ധ്യാപകര്‍ക്ക് തെറ്റുപറ്റുമ്പോള്‍ അത് നമ്മുടേയും കൂടി തെറ്റുകളാണ്.  അവ ശരിയാക്കിയെടുക്കാന്‍ സത്യസന്ധമായ-ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും.  സമൂഹത്തിന്റെ വൈകാരിക പിന്തുണ അദ്ധ്യാപകര്‍ക്ക് ആവശ്യമാണ്.  അല്ലാതെ കുറ്റപ്പെടുത്ത ലുകള്‍ മാത്രമല്ല. 
ബി.എഡ് കോഴ്സ് ഫലപ്രദമായി പരിഷ്കരി ക്കാത്തതും, അദ്ധ്യാപകവൃത്തിയിലേക്ക് മിടുക്കരായ കുട്ടികള്‍ ആകര്‍ഷിക്കപ്പെടാത്തതും ഒക്കെ പ്രശ്നങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു.  ബി.എഡ് കോളേജുകളിലെ അദ്ധ്യാപകരുടെ നിലവാരത്തെക്കുറിച്ച് ആരും ചര്‍ച്ചചെയ്യുന്നതേയില്ല.  ലേലം വിളിച്ച് അദ്ധ്യാപകരെ നിയമിക്കുന്ന മാനേജുമെന്റുകള്‍ മേന്‍മയ്ക്കുകൂടി അല്‍പം ഇടം നല്‍കിയാല്‍ നന്ന്.  മാതാപിതാക്കള്‍ അദ്ധ്യാപകരെ കുട്ടികളുടെ മുന്‍പില്‍ വെച്ച് ആക്ഷേപിക്കരുത്.  രാഷ്ട്രീയക്കാരും, നേതാക്കന്മാരും അദ്ധ്യാപകരെ വിരട്ടാതിരിക്കുക.  അദ്ധ്യാപകര്‍ ഉയര്‍ന്നു നില്‍ക്കുന്ന സമൂഹങ്ങളെ ഗുണമേന്മയോടെ ലോകത്തിലും ഉയര്‍ന്നു നില്‍ക്കുക.
കടപ്പാട് : മലങ്കര സഭാ മാസിക