Pages

മദ്യപാനത്തില്‍ ഇന്ത്യയ്ക്കു ഡബ്ള്യൂഎച്ച്ഒയുടെ എപ്ലസ്

ന്യൂഡല്‍ഹി: ഒടുവില്‍ ഇന്ത്യാക്കാരന്റെ മദ്യാരാധനയ്ക്കു മുന്നില്‍ ലോകാരോഗ്യ സംഘടനയും മുട്ടുകുത്തി. അങ്ങനെ വീഞ്ഞിന്റെ മധുരം കാണിച്ച് ഇന്ത്യാക്കാരെ മയക്കാനൊന്നും കഴിയില്ലത്രേ. അതിലും കടന്ന നല്ല ചങ്കില്‍ പിടിക്കുന്ന സ്പിരിറ്റിനപ്പുറത്തു ഒരു ഒത്തു തീര്‍പ്പിനും വഴങ്ങാന്‍ ഇന്ത്യക്കാര്‍ തയ്യാറല്ലെന്നാണ് ലോക ആരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. ഇന്ത്യയില്‍ 88% മദ്യപരും വിസ്കി, വോഡ്ക, റം തുടങ്ങിയ കൂടിയ ഇനം സ്പിരിറ്റിന്റെ വക്താക്കളാണെന്ന് പഠനം പറയുന്നു. ശേഷിക്കുന്ന 10% മാത്രമേ ബിയറിനോട് താല്‍പ്പര്യമുള്ളു.വെറും 2% ആണ് വീഞ്ഞിന്റെ ആരാധകര്‍.
ലോകാരോഗ്യ സംഘടന 100 രാജ്യങ്ങളിലായാണ് പഠനം നടത്തിയത്. ഇന്ത്യയിലെ ഒരു ശരാശരി കൌമാരക്കാരന്‍ 2003-05 കാലയളവില്‍ കുടിച്ചത് 2.6 ലിറ്റര്‍ 'ശുദ്ധമായ സ്പിരിറ്റാണ്. തെക്കുകിഴക്ക് ഏഷ്യയിലെ ശരാശരി ഉപഭോഗം വെറും 2.2 ലിറ്റര്‍ ആണോന്നോര്‍ക്കണം. ഇക്കാലയളവിലെ ഇന്ത്യയിലെ മദ്യപന്മാരുടെ ശരാശരി സ്പിരിറ്റിന്റെ ഉപഭോഗം 22.25 ലിറ്ററായി. അടുത്ത 5-6 വര്‍ഷത്തിനുള്ളില്‍ 15-ാം വയസില്‍ ഒരു ശരാശരി ഇന്ത്യാക്കാരന്‍ മദ്യപിക്കാന്‍ ആരംഭിക്കുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോള്‍ ഇത് 19 വയസാണ്.
ഓരോ വര്‍ഷവും ആഗോളതലത്തില്‍ മദ്യം മരണത്തിലേക്കു വിളിച്ചുകൊണ്ടുപോകുന്നത് 25 ലക്ഷം ആളുകളെയാണ്. പുരുഷന്മാരില്‍ 6.2% മരണവും മദ്യവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. സ്ത്രീകളില്‍ ഇത് 1.1%ആണ്. 15-29 പ്രായമുള്ളവരില്‍ പ്രതിവര്‍ഷം മദ്യപാനത്താല്‍ മരിക്കുന്നതാകട്ടെ 3.2 ലക്ഷം. 60 തരം രോഗങ്ങളുടെ ബ്രാന്‍ഡ് അമ്പാസിഡര്‍മാരാണ് മദ്യമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. Courtesy : Manorama Online